ന്യൂഡൽഹി: ലോക്സഭയുടെ അംഗസംഖ്യ 50 ശതമാനമായി വർധിപ്പിക്കുന്ന ബിൽ ബുൾഡോസ് ചെയ്യാൻ മോദി സർക്കാർ നിർദേശിക്കുന്നുണ്ടെന്നും ഇത്തരമൊരു ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ദോഷകരമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
ഓരോ സംസ്ഥാനത്തിനും അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണത്തിലും 50 ശതമാനം വർധനവ് വരുത്താൻ നിർദേശമുണ്ടെന്നും ഇതു യഥാർഥത്തിൽ വഞ്ചനാപരമാണെന്നും ജയ്റാം കുറ്റപ്പെടുത്തി.
നിലവിലെ അനുപാതങ്ങൾ മാറില്ലെങ്കിലും ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാകും. ഉദാഹരണത്തിന്, ഉത്തർ പ്രദേശിൽ നിലവിൽ 80 സീറ്റുകളും തമിഴ്നാട്ടിൽ 39 സീറ്റുകളുമാണുള്ളത്. നിർദിഷ്ട ബില്ലിലൂടെ ഉത്തർപ്രദേശിന്റെ അംഗസംഖ്യ 120ലേക്ക് കുതിക്കും.
തമിഴ്നാട്ടിലാകട്ടെ പരമാവധി 59 വരെ മാത്രമേ എത്തൂ. ഇതുപോലെതന്നെ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20ൽനിന്ന് 30ലേക്ക് എത്തുമെങ്കിലും ബിഹാറിൽ 40ൽനിന്ന് 60ലേക്ക് ഉയരും. മൊത്തത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ 66 സീറ്റുകൾ നേടുന്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ 200 സീറ്റുകൾ നേടും.-ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
തെക്ക്, വടക്കുകിഴക്കൻ, പശ്ചിമ മേഖലകളിലെ ചെറിയ സംസ്ഥാനങ്ങൾക്കു ദോഷകരമാകുന്ന നിയമം തയാറാക്കാൻ മോദി ഏകപക്ഷീയമായി തയാറെടുക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.
തെലുങ്കാന മുഖ്യമന്ത്രി ഇതിനോടകം അപകടത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നിർദേശം ഔദ്യോഗികമാകുന്പോൾ മറ്റുള്ളവരും ഒപ്പം ചേരുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.